iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi

Project Zero: വസ്തു തരം മാറ്റത്തിന് കൈക്കൂലി; റിട്ട. ഡെപ്യൂട്ടി കലക്ടർ വിജിലൻസ് പിടിയിൽ, അറസ്റ്റിലായത് ഒളിവിൽ കഴിയവെ

കൊച്ചി: ഭൂമി തരംമാറ്റത്തിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായ റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ വിജിലൻസ് പിടിയിലായി. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപയെ (59) ആണ് എറണാകുളം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ ഭൂരേഖ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേരത്തെ വിജിലൻസിന്റെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ ഡെപ്യൂട്ടി കലക്ടർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിജിലൻസ് സംഘം ഇയാളെ വലയിലാക്കിയത്.

അറസ്റ്റിലായ റിട്ടയേർഡ് ഡപ്യൂട്ടി കലക്ടർ എൻ.കെ. കൃപയെ വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഓഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ്, ഇടനിലക്കാരായ രാജേഷ് എൻ.എസ്, ജോസഫ് ഷിബിൻ എന്നിവരെ വിജിലൻസ് നേരത്തെ പിടികൂടിയിരുന്നു. തുടർ അന്വേഷണത്തിലാണ് കൈക്കൂലി ഇടപാടിൽ റിട്ട. ഡപ്യൂട്ടി കലക്ടർ കൃപയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചോടെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അവരുടെ ഇടനിലക്കാരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായാണ് വിജിലൻസ് നടപടി ശക്തമാക്കിയത്. അഴിമതി ശൃംഖല പൂർണമായി തകർക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പൊതുജനങ്ങൾ അഴിമതി സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അഭ്യർഥിച്ചു. വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, ഫോൺ നമ്പർ: 8592900900, വാട്സ്ആപ്പ് നമ്പർ: 9447789100 എന്നിവയിലൂടെ വിവരങ്ങൾ കൈമാറാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.